സൂക്ഷിക്കുക; ഇനി വരുന്നത് 'പാൻഡമിക് ജിൻേറഷൻ' എന്ന് റിപ്പോർട്ട്

  • 28/02/2021

കൊച്ചി: കൊറോണ വ്യാപനം സൃഷ്ടിക്കാൻപോകുന്നത് ‘പാൻഡമിക് ജനറേഷ’നെയെന്നു റിപ്പോർട്ട്. രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളിൽ കൊറോണാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സി.എസ്.ഇ.) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സി.എസ്.ഇ.യുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കൊറോണമൂലം കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. 14 വയസ്സിനുതാഴെയുള്ള കുട്ടികളിലാണ് കൊറോണാനന്തര പ്രശ്‌നങ്ങൾ കൂടുതൽ. ആഗോളതലത്തിൽ കൊറോണമൂലം 500 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. കൊറോണമൂലം 115 ദശലക്ഷത്തിലധികംപേർ ദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ടേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

പരിസ്ഥിതിയും തകർച്ചയുടെ വക്കിലാണ്. ഈ നിലയിൽ മലിനീകരണം വർധിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സി.എസ്.ഇ. ഡയറക്ടർ ജനറൽ സുനിത നരെയ്ൻ പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരവികസനത്തിൽ 192 രാജ്യങ്ങളിൽ 117-ാം സ്ഥാനത്താണ് ഇന്ത്യ. സുസ്ഥിരവികസനത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങൾ കേരളം, ഹിമാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവയാണെന്നും റിപ്പോർട്ട് പറയുന്നു.

Related News