ചരിത്ര സന്ദർശനത്തിനായി മാർപാപ്പ ഇറാഖിൽ എത്തി; ഊഷ്മള സ്വീകരണം

  • 06/03/2021

ബഗ്ദാദ്: ചരിത്ര സന്ദർശനത്തിനായി ഇറാഖിലെത്തിയ  ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണം. ബഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മാർപാപ്പ എത്തിയത്. ചതുർദിന സന്ദർശനത്തിനെത്തിയ മാർപാപ്പയെ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇതാദ്യമായാണ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. 

കൊറോണ മഹാമാരി ആരംഭിച്ച 2019 നവംബറിനു ശേഷം ഇതാദ്യമായാണ് മാർപാപ്പ ഇറ്റലിക്കു വെളിയിൽ സന്ദർശനം നടത്തുന്നത്. മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോയ വീഥികളിൽ വൻ ജനക്കൂട്ടം കനത്ത സുരക്ഷയിലും കാത്തുനിൽക്കുന്നുണ്ടായിരുന്നു.

മതന്യൂനപക്ഷങ്ങളെ പ്രതിബന്ധമായി കണ്ട് ഇല്ലാതാക്കാൻ ശ്രമിക്കാതെ അവരെ മൂല്യമുള്ളവരായി കണ്ട് സംരക്ഷിക്കണമെന്ന് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർഥിച്ചു. ആരെയും രണ്ടാം തരം പൗരന്മാരായി കാണരുതെന്നും ഏതു വിശ്വാസം പിന്തുടരുന്നവരുടെയും തുല്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസിഡന്റ് ബർഹം സാലിഹിനോട് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം സംബന്ധിച്ചു. 

പിന്നീട് രക്ഷാമാതാവിന്റെ കത്തീഡ്രലിൽ വിശ്വാസ സമൂഹം മാർപാപ്പയെ സ്വീകരിച്ചു. 2010 ഒക്ടോബർ 31 കുർബാനയ്ക്കിടെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 58 പേരെ മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇവരുടെ ചിത്രങ്ങളിൽ മാർപാപ്പ പുഷ്പഹാരം അർപ്പിച്ചു. 

പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്ന ഇറാഖിലെ ജനതയ്ക്കു പ്രത്യാശ പകരാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് മാർപാപ്പ പ്രത്യാശിച്ചു. ഇന്ന് മാർപാപ്പ നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ചശേഷം നസീറിയയിലേക്കു പോകും. അവിടെ ഉറിൽ സർവമത സമ്മേളനത്തിൽ പങ്കെടുത്തശേഷം തിരിച്ച് ബഗ്ദാദിലെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിക്കും.

ഇടയ്ക്കിടെ ഭീകരാക്രമണം നടക്കാറുള്ളതിനാൽ ഇറാഖിൽ മാർപാപ്പയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാൻ ഉദ്യോഗസ്ഥർക്കു പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 75 മാധ്യമപ്രവർത്തകർ മാർപാപ്പയോടൊപ്പമുണ്ട്. 2003 ൽ 14 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ ഇപ്പോൾ രണ്ടര ലക്ഷത്തിലേറെ പേരേയുള്ളൂ. ഐഎസ് ഭീകരതയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു.

Related News