മുൻകരുതൽ നടപടികളിൽ ഉടൻ മാറ്റം വേണ്ടിവരും; കൊവിഡ് 19 പകരുന്നത് വായുവിലൂടെയെന്ന് അംഗീകരിച്ച്‌ യുഎസ് സിഡിസിയും

  • 09/05/2021

കോവിഡ് -19 പാൻഡെമിക്കിന് കാരണമായ സാർസ് കോവ്2 വൈറസ് വായുവിലൂടെ പകരുന്നുവെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന എയറോസോളൈസ്ഡ് കണികകളിലൂടെ വൈറസ് പകരാമെന്നും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അംഗീകരിച്ചു.

ശ്വസന ദ്രാവകങ്ങൾ എക്സ്പോഷർ ചെയ്തുകൊണ്ടാണ് SARS-CoV-2 പകരുന്നതെന്ന് സി‌ഡി‌സി വ്യക്തമാക്കി. ആളുകൾ സംസാരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശ്വസന ദ്രാവകങ്ങൾ അടുത്തുള്ള പ്രതലങ്ങളിൽ പറ്റിപ്പിടിക്കുകയും അന്തരീക്ഷത്തിൽ കലരുകയും ചെയ്യും.

അണുക്കൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങൾ സ്പർശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാർഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാൾ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവർത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിർബന്ധമില്ലെന്നും സിഡിസി ആവർത്തിക്കുന്നു.

'എയറോസോൾസ് ' ( aerosols) എന്നറിയപ്പെടുന്ന ചെറു വായു കണങ്ങളിലൂടെ വെെറസ് പകരാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട മുറികൾ, ശുചിമുറികൾ എന്നിവിടങ്ങളിൽ വൈറസ് തങ്ങി നിൽക്കാമെന്ന് പറയുന്നു.

SARS-CoV-2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് അവകാശപ്പെട്ട് ലാൻസെറ്റ് ജേണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ച്‌ ഏകദേശം ഒരു മാസത്തിന് ശേഷമാണ് സിഡിസിയുടെ മാർഗ്ഗനിർദ്ദേശ അപ്‌ഡേറ്റ് വരുന്നത്. നിലവിൽ കൊവിഡ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളിൽ ഉടൻ മാറ്റം വേണ്ടിവരുമെന്ന് അവർ വ്യക്തമാക്കി.

വായുവിലൂടെ പരക്കുന്ന വൈറസിന പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. യുഎസ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ആറു വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും പഠനത്തിൽ പറയുന്നു.

വെന്റിലേഷൻ ഉറപ്പാക്കിയ മുറികളിൽ രോഗവ്യാപനം കുറവാണെന്നും പഠനത്തിൽ പറയുന്നു. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങൾ കാര്യമായി കാണാത്തവരിൽ നിന്നാണ് നാൽപതു ശതമാനത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗവ്യാപനശേഷിയുള്ള വൈറസുകളുടെ സാന്നിധ്യം വായുവിൽ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂർ വരെ വൈറസിന് വായുവിൽ തങ്ങിനിൽക്കാൻ സാധിക്കുമെന്നും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

Related News