91 രാജ്യങ്ങളിലെ വാക്‌സിനേഷൻ പ്രക്രിയയെ ഇന്ത്യയുടെ തീരുമാനം ബാധിച്ചു; ലോകാരോഗ്യ സംഘടന

  • 01/06/2021

ന്യൂഡെൽഹി: ഇന്ത്യയിൽ വാക്‌സീൻ വിതരണം പ്രതിസന്ധിയിലായതോടെ കൊറോണ വാക്‌സീൻ കയറ്റുമതി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളിലെ വാക്‌സിനേഷൻ പ്രക്രിയയെ ബാധിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. വാക്‌സീനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് പ്രതിസന്ധിയിലായത്. അസ്ട്രാസെനകയുടെ കൊവി ഷീൽഡ്, പുറത്തിറങ്ങാനിരിക്കുന്ന നൊവാക്‌സ് വാക്‌സീനുകളെ ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയാണ് പ്രതിസന്ധിയിലായതെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ എൻഡിടിവിയോട് പറഞ്ഞു. 

''91 രാജ്യങ്ങൾ വാക്‌സീൻ കുറവ് നേരിടുന്നു. ഇവിടങ്ങളിൽ ബി.1.167.2 വകഭേദങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്ന, വേഗത്തിൽ പകരാവുന്ന വകഭേദങ്ങളുടെ ഭീഷണിയിലാണ് ഈ രാജ്യങ്ങൾ. തിരിച്ചറിയും മുമ്പേ ഈ വകഭേദങ്ങൾ ലോകം മൊത്തം വ്യാപിക്കും. സെറം നൽകാത്ത ഡോസുകൾക്ക് പകരം മാതൃകമ്പനിയായ അസ്ട്ര സെനകക്ക് നൽകാനാകുന്നില്ല. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും വാക്‌സിനേഷൻ 0.5 ശതമാനം മാത്രമാണ് പൂർത്തിയായത്. ആരോഗ്യപ്രവർത്തകരിൽ പോലും വാക്‌സിനേഷൻ പൂർണമായിട്ടില്ല''- ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

അസ്ട്രസെനകയുമായി സെറം ഒപ്പുവെച്ച കരാർ പ്രകാരം അവികസിത രാജ്യങ്ങൾക്ക് 100 കോടി ഡോസ് വാക്‌സീൻ സെറം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 2020ൽ മാത്രം 400 ദശലക്ഷം ഡോസ് വിതരണം ചെയ്യേണ്ടതാണ്. രാജ്യാന്തര വാക്‌സീൻ സഖ്യമായ ഗവിയിലൂടെയാണ് വാക്‌സീൻ വിതരണം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ വാക്‌സീൻ വിതരണം പ്രതിസന്ധിയിലായതോടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. ഇതോടെ വാക്‌സീനായി സെറത്തെ ആശ്രയിച്ച രാജ്യങ്ങൾ പ്രതിസന്ധിയിലായി.

Related News