ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ചുള്ള നിർദേശങ്ങൾ യുഎസ് ലഘൂകരിച്ചു

  • 20/07/2021


വാഷിങ്ടൺ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ചുള്ള നിർദേശങ്ങൾ യുഎസ് ലഘൂകരിച്ചു. യാത്ര പാടില്ലെന്നുള്ള ലെവൽ നാലിൽ നിന്ന് യാത്ര പുനഃപരിശോധിക്കാൻ പൗരൻമാരോട് അഭ്യർത്ഥിക്കുന്ന ലെവൽ മൂന്നിലേക്ക് ഇന്ത്യയെ മാറ്റി. പാകിസ്താനേയും ലെവൽ നാലിൽ നിന്ന് മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

കൊറോണ നിരക്ക് ഉയർന്ന് തന്നെ നിൽക്കുന്ന രാജ്യങ്ങളാണ് ലെവൽ മൂന്നിലുള്ളതെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ( സി.ഡി.സി) മുന്നറിയിപ്പ് നൽകുന്നുണ്ട്.

'എഫ്ഡിഎ അംഗീകൃത വാക്സിൻ ഉപയോഗിച്ച് നിങ്ങൾക്ക് പൂർണ്ണമായി വാക്സിനേഷൻ നടത്തിയാൽ കോവിഡ് ബാധിച്ച് ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഏതെങ്കിലും അന്തർദ്ദേശീയ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനുമുമ്പ്, കുത്തിവെപ്പ് എടുത്തവരും എടുക്കാത്തവരുമായ യാത്രക്കാർ സിഡിസിയുടെ നിർദ്ദിഷ്ട ശുപാർശകൾ അവലോകനം ചെയ്യുക' യുഎസ് പകർച്ചവ്യാധി നിയന്ത്രണ ബോർഡ് ഉത്തരവിൽ അറിയിച്ചു.

രാജ്യത്ത് കൊറോണ രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിൽ മെയ് അഞ്ചിനാണ് യാത്ര പാടില്ലെന്ന ലെവൽ നാലിലേക്ക് ഇന്ത്യയെ മാറ്റിയിരുന്നത്.

കൊറോണ മിതമായ നിലയിലെന്ന് സൂചിപ്പിക്കുന്ന ലെവൽ രണ്ടിലേക്ക് സിഡിസി പാകിസ്താനെ മാറ്റിയെങ്കിലും തീവ്രവാദത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലെവൽ മൂന്നിൽ നിലനിർത്തുകയായിരുന്നു.

Related News