വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

  • 23/02/2022

കൊച്ചി: വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടർന്ന് അശ്ലീല പോസ്റ്റിൻറെ പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻറെ പേരിൽ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആളെ ഒഴിവാക്കാനും ചേർക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പിൽ അംഗങ്ങൾ ഇടുന്ന പോസ്റ്റിൽ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെൻസർ ചെയ്യാനും സാധിക്കില്ല. അതിനാൽ തന്നെ ഗ്രൂപ്പിൽ വരുന്ന മോശമോ, അപകടകരമായ കണ്ടൻറിൽ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. 

ജസ്റ്റിസ് കൌസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിൻറെ പേരിൽ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് കോടതി റദ്ദാക്കി. ഫ്രണ്ട്‌സ് എന്ന പേരുള്ള ഗ്രൂപ്പ് ഉണ്ടാക്കി അതിൻറെ അഡ്മിൻ ആയിരുന്നു മാനുവൽ. തൻറെ രണ്ട് സുഹൃത്തുക്കളെ മാനുവൽ ഈ ഗ്രൂപ്പിൽ ചേർത്തു. ഒരാളെ ഗ്രൂപ്പ് അഡ്മിനാക്കി. ഇതിൽ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പിൽ ഇടുകയും അത് കേസ് ആകുകയുമായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിചേർത്ത പൊലീസ്, അന്തിമ റിപ്പോർട്ടിൽ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയിൽ മാനുവലിനെയും പ്രതി ചേർത്തു. ഇതിനെതിരെയാണ് കേസ് റദ്ദാക്കാൻ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികൾ ഉണ്ടെന്ന് ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം തന്നെ അശ്ലീല വീഡിയോ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെതിരെ വ്യക്തമായ ആരോപണം ഒന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

Related News