ഇതര സംസ്ഥാനങ്ങളിലെ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക്, താമസിക്കുന്നത് ആലുവയിലെ ലോഡ്ജിൽ, അന്വേഷണം

  • 25/02/2022

കൊച്ചി: വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതികള്‍ ആലുവയിലെ ലോഡ്ജുകളില്‍ താമസിക്കുന്നതിൽ ദുരൂഹത. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള യുവതികളാണ് ആലുവയില്‍ തങ്ങുന്നത്. ആലുവയിലെ ലോഡ്ജ് മുറികളില്‍ യുവതികൾ കൂട്ടത്തോടെ ഒന്നിച്ചാണ് താമസിക്കുന്നത്. യാത്ര അയക്കാനെത്തിയ കുടുംബവും ചിലര്‍ക്കൊപ്പമുണ്ട്.

നേരത്തേ റൂറല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തിയിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ടും യാത്രാ രേഖകളും കൃത്യമായതിനാല്‍ വിശദമായ അന്വേഷണം നടത്തിയില്ല. അതേസമയം മറ്റു പല സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉണ്ടായിട്ടും കൊച്ചി കേന്ദ്രീകരിച്ച് യുവതികളുടെ വലിയ സംഘം യാത്ര ചെയ്യുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. മനുഷ്യക്കടത്താണ് ഇതിനു പിന്നിലെന്നാണ് സംശയം.

വലിയ തോതില്‍ പണം വാങ്ങി സ്ത്രീകളെ കൊച്ചിയില്‍ എത്തിച്ച് വീട്ടുജോലിക്കായി വിദേശത്തേക്ക് കയറ്റി അയക്കുന്ന സംഘമാണ് സംഭവത്തിന് പിന്നെലെന്നാണ് സൂചന. ആറു മാസത്തെ വിസിറ്റിങ് വിസയാണ് യുവതികള്‍ക്ക് എടുത്തു നല്‍കുന്നത്. വിദേശത്ത് എത്തിയ ശേഷം ഇത് റദ്ദ് ചെയ്യുകയോ, മടങ്ങി വരാതെ രഹസ്യമായി താമസിപ്പിക്കുകയോ ചെയ്യും. കൃത്യമായ യാത്രാരേഖകളില്ലാതെ വിദേശത്ത് പിടിക്കപ്പെടുന്ന യുവതികള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുകയോ, നാട് കടത്തുകയോ ചെയ്യും.

Related News