സപ്രോഷ്യക്ക് പിന്നാലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് അമേരിക്ക

  • 05/03/2022


ന്യൂയോർക്ക്: സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് അമേരിക്ക. യുഎന്നിലെ അമേരിക്കൻ അംബാസിഡർ രക്ഷാസമിതി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ൻസ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. 

റഷ്യൻ സൈന്യം നിലയത്തിൻ്റെ 20 മൈൽ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്. റഷ്യയുടെ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ യുഎസ് വൈസ് പ്രസിഡൻറ് കമല ഹാരിസ് അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദർശിക്കും. പോളണ്ടും റൊമാനിയയും സന്ദർശിക്കാനാണ് തീരുമാനം. മാർച്ച് ഒൻപത് മുതൽ 11 വരെയായിരിക്കും കമല ഹാരിസിൻറെ സന്ദർശനം. റഷ്യ യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി കമല ഹാരിസ് ചർച്ചകൾ നടത്തും. 

യുദ്ധമുഖത്ത് നിന്ന് പോളണ്ടിലേക്കും റൊമാനിയയിലേക്കും യുക്രൈൻ ജനത അഭയം തേടുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളെയും എങ്ങനെ അമേരിക്കയ്ക്ക് സഹായിക്കാനാവും എന്നതും ചർച്ചയാവും. നാറ്റോ സഖ്യത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതും നാറ്റോയുടെ യൂറോപ്പിലെ കിഴക്കൻ സഖ്യകക്ഷികൾക്കുള്ള പിന്തുണ വ്യക്തമാക്കുന്നതും ആയിരിക്കും കമല ഹാരിസിൻറെ സന്ദർശനമെന്ന വൈറ്റ് ഹൗസ് അറിയിച്ചു.  

അതേസമയം യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന ആവശ്യം നാറ്റോ തള്ളി. നേരിട്ട് ഇടപെടുന്നത് നിലവിലെ സാഹചര്യം വഷളാക്കുമെന്നും ഇപ്പോൾ യുക്രൈനിൽ ഒതുങ്ങി നിൽക്കുന്ന സംഘർഷം യൂറോപ്യൻ യുദ്ധമായി മാറുകയും ചെയ്യുമെന്നാണ് ഭയം. ഞങ്ങളീ യുദ്ധത്തിൻറെ ഭാഗമല്ലെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗിൻറെ പ്രതികരണം. നാറ്റോ സഖ്യകക്ഷികളെന്ന നിലയിൽ ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ യുദ്ധം യുക്രൈയ്ൻറെ അതിർത്തികൾ കടക്കരുത്. അങ്ങനെ സംഭവിച്ചാൽ അത് കൂടുതൽ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് സ്റ്റോൾടെൻബർഗ് പറയുന്നത്.

Related News