ഫെയ്സ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമും നിരോധിച്ച് റഷ്യ

  • 12/03/2022

ഫെയ്സ്ബുക്കിന് പിന്നാലെ അമേരിക്കന്‍ കമ്പനി മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തുന്നു. റഷ്യയുടെ വിവര വിനിമയ ഏജന്‍സിയായ റോസ്‌കോംനാഡ്‌സര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

നേരത്തെ റഷ്യന്‍ അനുകൂല വിവരങ്ങള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും നടപടി കനത്തപ്പോഴാണ് വിവേചനം നടക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിനെതിരെ നിരോധനം ഏർപ്പെടുത്തിയിരുന്നത്. റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന്‍ ഉള്‍പ്പടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിനെതിരെയുള്ള നടപടി. 

റഷ്യയുടെ നടപടി ശരിയായില്ലെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഈ നടപടി 80 ശതമാനം റഷ്യക്കാരേയും തമ്മിലകറ്റുമെന്നും ലോകവുമായുള്ള ബന്ധമില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരോധനം പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച മുതലാണ് നിരോധനം പ്രബല്യത്തില്‍ വരുക എന്നാണ് റഷ്യന്‍ അധികാരികള്‍ അറിയിക്കുന്നത്.  

ഫെബ്രുവരി 26നാണ് ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നവെന്ന് ആരോപിച്ചുള്ള സെന്‍സര്‍ഷിപ്പാണ് ഫേസ്ബുക്കിന് റഷ്യ ആദ്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം രാജ്യത്തിനകത്ത് പ്രതിഷേധം ഉണ്ടാക്കുന്നത് തടയാനാണ് ഈ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. അതിന് പിന്നാലെ ഫേസ്ബുക്കിന് പൂര്‍ണ്ണമായ നിരോധനം വന്നു. 

Related News