റഷ്യന്‍ ആക്രമണത്തില്‍ വലഞ്ഞ് യുക്രൈന്‍ തുറമുഖനഗരമായ മരിയോപോള്‍

  • 13/03/2022


കീവ്: റഷ്യന്‍ ആക്രമണത്തില്‍ വലഞ്ഞ് യുക്രൈന്‍ തുറമുഖനഗരമായ മരിയോപോള്‍. സ്‌ഫോടനങ്ങളില്‍നിന്ന് രക്ഷതേടി സാധാരണക്കാര്‍ ഒളിച്ചിരുന്ന മോസ്‌ക് ഉള്‍പ്പെടെയുള്ളവയ്ക്കു നേരെ റഷ്യ ഷെല്‍ ആക്രമണം നടത്തി.

റഷ്യന്‍ സൈന്യം വളഞ്ഞതിനു പിന്നാലെ, നഗരത്തില്‍ 1,500-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടതെന്ന് മരിയോപോള്‍ മേയറുടെ ഓഫീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളെ ബാധിക്കുംവിധത്തില്‍പോലും ഷെല്‍ ആക്രമണമുണ്ടായി. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള ശ്രമങ്ങളും പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തടസ്സപ്പെടുന്നുണ്ട്.

മരിയോപോളിലേക്ക് നീങ്ങുകയായിരുന്ന സഹായസംഘത്തെ റഷ്യ ആക്രമിക്കുകയും മറ്റൊരു സംഘത്തെ തടയുകയും ചെയ്‌തെന്ന് യുക്രൈന്‍ അധികൃതര്‍ ആരോപിച്ചു. മരിയോപോളിന്റെ കിഴക്കന്‍മേഖല റഷ്യയുടെ സൈന്യം പിടിച്ചെടുത്തെന്നും തുറമുഖനഗരത്തില്‍ അവരുടെ പിടിമുറുക്കിയെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു. 

ദിവസം 24 മണിക്കൂറും അവര്‍ മരിയോപോളിലേക്ക് ബോംബും മിസൈലും വര്‍ഷിക്കുകയാണ്. ഇത് വെറുപ്പാണ്. അവര്‍ കുഞ്ഞുങ്ങളെ കൊല്ലുകയാണ്- വീഡിയോ സന്ദേശത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളിദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, യുക്രൈന്‍ നഗരമായ കീവിലേക്ക് റഷ്യന്‍ സൈന്യം അടുത്തുകൊണ്ടിരിക്കുകയാണ്.

Related News