ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ

  • 06/05/2022

കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്റിന്റെ നടപടി. 

അതേസമയം, രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രംഗത്തെത്തി.കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പാര്‍ലമെന്റ് സമ്മേളനം 17 വരെ നിര്‍ത്തി വച്ചു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശി. 

ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതല്‍ ധനശേഖരം 50 മില്യണ്‍ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്‌ജെബി എംപി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാല്‍ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Related News