നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നുവീണതെന്ന് സ്ഥിരീകരിച്ചു; മുംബൈ സ്വദേശികള്‍ ഉള്‍പ്പെടെ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സൂചന

  • 29/05/2022


കാഠ്മണ്ഡു: നേപ്പാളില്‍ കാണാതായ താര എയര്‍ വിമാനം തകര്‍ന്ന് വീണതാണെന്ന് സൈന്യം സ്ഥിരീകരിച്ചു. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്ന് വീണത്. 

രാവിലെ 9.55 ഓടെ വിമാനവുമായി ഗ്രൗണ്ട് കണ്‍ട്രോള്‍ റൂമിന്റെ ബന്ധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വിമാനത്തില്‍ ജീവനക്കാരടക്കം 22 പേരുണ്ടായിരുന്നു. യാത്രക്കാരില്‍ നാല് പേര്‍ ഇന്ത്യക്കാരും, രണ്ട് പേര്‍ ജര്‍മ്മന്‍ സ്വദേശികളും, 16 പേര്‍ നേപ്പാളികളുമായിരുന്നു. മുംബൈയില്‍ നിന്നുള്ള അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൈനിക ഹെലികോപ്റ്ററും, രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളും ചേര്‍ന്ന് ഏഴ് മണിക്കൂര്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് വിമാനം കണ്ടെത്തിയത്. മുസ്താങ്ങിലെ കൊവാങ്ങ് മേഖലയില്‍ ലെംചെ നദീമുഖത്ത് വിമാനം തകര്‍ന്നു വീണതായി പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം അങ്ങോട്ട് നീങ്ങിയിരിക്കുകയാണ്. താര എയറിന്റെ ചെറു വിമാനങ്ങള്‍ ഇതിനുമുമ്പും ഇത്തരത്തില്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 2016 ല്‍ പൊക്കാറയില്‍ നിന്ന് പുറപ്പെട്ട താര എയര്‍സ് ഫ്‌ലൈറ്റ് 193 തകര്‍ന്നു വീണ് യാത്രക്കാരായ 23 പേരും കൊല്ലപ്പെട്ടിരുന്നു.

Related News