അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

  • 01/06/2022

വാഷിംഗ്ടണ്‍: 21 പേര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിയവെ അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.

ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ടള്‍സ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ടെക്‌സസിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 18കുട്ടികള്‍ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. പ്രതി സ്‌കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്‌കൂളില്‍ നാളെ മുതല്‍ വേനലവധി തുടങ്ങാനിരിക്കെയായിരുന്നു അപകടം. സ്‌കൂള്‍ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്. സ്‌കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിര്‍ത്തത്. ഈ സ്‌കൂളിലെ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസ് ആണ് വെടി ഉതിര്‍ത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.അതേസമയം, പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്. മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെ, തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.

Related News