എം.പി ഓഫീസ് ആക്രമണക്കേസില്‍ പ്രതിയായ പേഴ്‌സണല്‍ സ്റ്റാഫിനെ മുന്‍കാല പ്രാബല്യത്തോടെ പുറത്താക്കിയതായി മന്ത്രി

  • 25/06/2022


തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കെ.ആര്‍.അവിഷിത്തിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഈ മാസം 15 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഒരു മാസം മുമ്പ് തന്നെ ഒഴിവാക്കിയിരുന്നു എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതായാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം മന്ത്രി നിഷേധിച്ചു. അവിഷിത്തിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.'സംഭവം എന്താണ് എന്ന് അന്വേഷിക്കട്ടെ. അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നാണ് രാവിലെ പറഞ്ഞത്. അതിന് ശേഷം കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സ്റ്റാഫ് ആയിരുന്ന അവിഷിത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ ജൂണ്‍ ആദ്യം മുതല്‍ തന്നെ ഓഫീസില്‍ വന്നിരുന്നില്ല. ഇടക്ക് കുറച്ചു ദിവസം വന്നിരുന്നു. അതുകൊണ്ട് 15-ാം തീയതി തന്നെ അവിഷിത്തിനെ പിരിച്ചു വിടണമെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്', മന്ത്രി വ്യക്തമാക്കി. 

ജനാധിപത്യത്തില്‍ ആര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അടൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തില്‍ മന്ത്രി പറഞ്ഞു. അവര്‍ പ്രതിഷേധിക്കട്ടെ. വഴി തടയലില്‍ ഭയക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പങ്കുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് നേതാവ് ഐ.സി. ബാലകൃഷ്ണനാണ് ആരോപണമുന്നയിച്ചത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെയോ നിര്‍ദേശമില്ലാതെയോ ഇത് സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Related News