അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി, എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു

  • 06/10/2022

കാലിഫോർണിയ: അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള  പെണ്‍കുഞ്ഞ് ഉള്‍പ്പെടെ അടങ്ങുന്ന കുടുംബമാണ് മരിച്ചത്. നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 

പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ജസ്ദീപ് സിങ് (36), ഭാര്യ ജസ്ലീന്‍ കൗര്‍ (27), ഇവരുടെ മകള്‍ എട്ടുമാസം പ്രായമുള്ള മകള്‍ അരൂഹി ദേരി, ബന്ധു അമന്‍ദീപ് സിങ് (39) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തു നിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ  ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണ്.

കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച തീപിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരെ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് വ്യക്തമല്ല. 
 

Related News