ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

  • 07/02/2023

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഉമ്മന്‍‌ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്ബി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഇന്നലത്തേക്കാള്‍ ഭേദം ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടര്‍ന്നു ഇന്നലെ വൈകിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രാത്രി മുഖ്യമന്ത്രി ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വിവാദമായിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടര്‍ ചികിത്സക്ക് കൊണ്ട് പോകാന്‍ ആണ് നീക്കം.

എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്കായില്ലെന്ന് കുറ്റപ്പെടുത്തി ബന്ധുവായ അജയ് അലക്സ് രംഗത്ത് വന്നു. ചികിത്സ നിഷേധിക്കുന്നെന്ന് പരാതിപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി. ചാണ്ടിയുടെ മകനാണ് അജയ് അലക്സ്. ഉമ്മന്‍ ചാണ്ടിയുടെ ജീവന്‍ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്‍റെ അച്ഛന്‍ അടക്കമുള്ളവര്‍ പരാതിയുമായി രംഗത്ത് വന്നത്. പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച്‌ ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നും അജയ് അലക്സ് പറഞ്ഞു.

Related News