പതിനാലുകാരന് പിന്നാലെ പതിനഞ്ചുകാരൻ സിഇഒയെയും പുറത്താക്കി ലിങ്ക്ഡ്ഇൻ: വൻ പ്രതിഷേധം

  • 19/06/2023




ന്യൂയോര്‍ക്ക്: പതിനാലുകാരന് പിന്നാലെ പതിനഞ്ചുകാരനെയും പുറത്താക്കി ലിങ്ക്ഡ്ഇൻ. സ്‌പേസ് എക്‌സ് എൻജിനീയർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കൈറൻ ക്വാസിയെയാണ് ആദ്യം പ്രായം ചൂണ്ടിക്കാട്ടി ആപ്പ് പുറത്താക്കിയത്. ഇതിനു പിന്നാലെ  15 കാരൻ എറിക് ഷൂ ലിന്റെ അക്കൗണ്ടും ലിങ്ക്ഡ് ഇൻ നീക്കം ചെയ്തു.സ്റ്റാർട്ട് അപ്പുകൾക്കായുള്ള വെഞ്ച്വർ ഫണ്ടിന് വേണ്ടിയുള്ള സെർച്ച് എഞ്ചിൻ പ്ലാറ്റ്‌ഫോമായ അവിയാറ്റോയുടെ സ്ഥാപകനും സിഇഒയുമാണ് ലി. 

പ്രായം 15 ആയതിനാലാണ് ലിങ്ക്ഡ്ഇന്നിൽ നിന്ന് നീക്കിയതെന്ന് ജീവനക്കാരോട് പറയേണ്ടി വന്നതായി ലി പറയുന്നു. തനിക്ക് ആപ്പിൽ നിന്നയച്ച സ്ക്രിൻഷോട്ടുകൾ ഉൾപ്പെടുത്തിയാണ് ലി ഇക്കാര്യം ഷെയർ ചെയ്തത്. യുഎസിലെ ഇൻഡ്യാനയിൽ ഹൈസ്‌കൂൾ വിദ്യാർഥിയായ ലി  ബാച്ച്മാനിറ്റി കാപ്പിറ്റലിലെ നിക്ഷേപകൻ കൂടിയാണ്. ഗിറ്റ്ഹബ്ബ് സ്ഥാപകനായ ടോം പ്രിസ്റ്റൺ വെർനറും സാക്രമെന്റോ കിങ്‌സിന്റെ സ്ഥാപകരും അവിയാറ്റോയിലെ നിക്ഷേപകരാണ്.

പ്രായത്തിന്റെ പേരില്‌  ഇവർക്ക് വിലക്കേർപ്പെടുത്തേണ്ടതില്ല എന്ന അഭിപ്രായം വ്യാപകമാകുന്നുണ്ട്. അതേസമയം ഉള്ളടക്കം സംബന്ധിച്ച് പ്രായപരിധി കർശനമായി പാലിക്കാൻ മീഡിയ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇവർക്ക് പ്രത്യേക പരിഗണന നല്കി അക്കൗണ്ട് പുനഃസ്ഥാപിക്കുകയാണ് ഈ സാഹചര്യത്തിൽ കമ്പനിയ്ക്ക് ചെയ്യാനാവുക.  

കഴിവ് കൊണ്ട് എൻജിനീയറിങ് ജോലി സ്വന്തമാക്കിയ എനിക്ക് ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്യാൻ യോഗ്യതയില്ലേ..?എന്നായിരുന്നു പുറത്താക്കലിന് പിന്നാലെ 14 കാരനായ ക്വാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡ് നേടിയ വ്യക്തിയാണ് ക്വാസി. ലോകത്തിലെ തന്നെ 'ഏറ്റവും ബെസ്റ്റ്, ബ്രൈറ്റെസ്റ്റ്, സ്മാര്ട് എൻജിനീയറെ' തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയാണ് കഴി‍ഞ്ഞ ദിവസം സ്പേസ് എക്സ് ഔദ്യോഗികമായി സ്പേസ് എക്സ്  ക്വാസിയെ തിരഞ്ഞടുത്ത വിവരം പങ്കുവച്ചത്.  

Related News