20 കോടിയിലധികം മൂല്യം വരുന്ന സ്വത്തും ആഡംബര ബംഗ്ലാവും പൂച്ചകളുടെ പേരിൽ എഴുതിവെച്ച് 84കാരി

  • 22/06/2023

ഫ്ലോറിഡ: സ്വത്തുക്കള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എഴുതി വയ്ക്കുന്നത് പ്രായമായവരുടെ മുന്‍തരുതലുകളിലൊന്നാണ്. പല കാരണങ്ങളാല്‍ മക്കള്‍ക്ക് പകരം മറ്റു പലര്‍ക്കും സ്വത്ത് എഴുതി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ പോരാട്ടം വരെ നടക്കുന്ന കാഴ്ചകളും ഇന്ന് പതിവാണ്. എന്നാല്‍ നാന്‍സി സോയര്‍ എന്ന വനിതയുടെ വില്‍പത്രം അനുസരിച്ച്‌ ആരോട് കേസ് പറയുമെന്ന ആശങ്കയാണ് ബന്ധുക്കള്‍ക്കുള്ളത്. കാരണം തന്‍റെ ഏഴ് പൂച്ചകള്‍ക്കാണ് ഇവര്‍ 20 കോടിയിലധികം മൂല്യം വരുന്ന സ്വത്തും ആഡംബര ബംഗ്ലാവും ഇവര്‍ എഴുതി വച്ചിരിക്കുന്നത്.


പേഴ്സ്യന്‍ പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്നൈറ്റ്, നെപ്പോളിയന്‍, സ്നോബോള്‍, സ്ക്വീക്കി എന്നിവയുടെ പേരിലാണ് ഫ്ലോറിഡ സ്വദേശിയായ നാന്‍സ് സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്‍പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. ഫ്ലോറിഡയിലെ തംപയിലുള്ള കോടികള്‍ വില വരുന്ന നാന്‍സിയുടെ വീട് അവസാനത്തെ പൂച്ച മരിക്കുന്നത് വരെ മറിച്ച്‌ വില്‍ക്കാന്‍ പോലും സാധ്യമല്ല. വീട് വില്‍ക്കുന്നതിന് പൂച്ചകളെ കൊല്ലാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഈ വഴിയും അടച്ചാണ് നാന്‍സി വില്‍പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് നാന്‍സിയുടെ അടുത്ത സുഹൃത്ത് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ആ പൂച്ചകള്‍ നാന്‍സിക്ക് പ്രിയപ്പെട്ടവയായിരുന്നു. തന്‍റെ മരണത്തോടെ അവ വഴിയാധാരമാവരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു നീക്കത്തിന് നാന്‍സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ നവംബറില്‍ 84ാം പിറന്നാളിന് പിന്നാലെയാണ് നാന്‍സ് മരിച്ചത്. വെറുതെ സ്വത്ത് എഴുതി വയ്ക്കുക മാത്രമല്ല പൂച്ചകളെ ദീര്‍ഘകാലത്തേക്ക് പരിരക്ഷിക്കാന്‍ ആവശ്യമായ രീതിയില്‍ വലിയൊരു തുകയും പൂച്ചകള്‍ക്കായി നാന്‍സി നീക്കി വച്ചിട്ടുണ്ട്.

പൂച്ചകളടെ പ്രിയപ്പെട്ട ഭക്ഷണത്തിന് അടക്കമുള്ള ചെലവുകള്‍ വഹിക്കാനാണ് ഈ നീക്കിയിരുപ്പ്. നിലവില്‍ അഞ്ച് വയസാണ് പൂച്ചകള്‍ക്കുള്ളത്. നാന്‍സിയുടെ മരത്തിന് ശേഷം ആറ് മാസത്തോളം ഈ വീട്ടില്‍ തന്നെയാണ് ഇവയെ സംരക്ഷിച്ചത്. പിന്നീട് ഇവയെ കോടതി നിര്‍ദ്ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. ഇവയെ ദത്ത് നല്‍കാനുള്ള നീക്കവും കോടതി ഇടപെടലിലൂടെ നടക്കുന്നത്.

Related News