'ഓഡർ ഓഫ് ദ നൈൽ' മോദിക്ക് സമ്മാനിച്ചു; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പിട്ടു

  • 25/06/2023



കെയ്റോ: ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 

ഇന്ത്യ ഈജിപ്ത് സഹകരണം വർദ്ധിപ്പിക്കൽ ആണ് ചർച്ചയിലെ പ്രധാന അജണ്ട. ഈജിപ്തിൽ ലോകമഹായുദ്ധ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിച്ചു. ഒപ്പം അൽ ഹക്കിം പള്ളിയും സന്ദർശിച്ചു. രണ്ടു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പു വച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഈജിപ്തില്‍ എത്തുന്നത്. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയത്. ഇതാദ്യമായാണ് മോദി ഈജിപ്റ്റ് സന്ദ‌‍ർശിക്കുന്നത്. കഴിഞ്ഞ വർഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവർ ഈജിപ്റ്റ് സന്ദർശിച്ചിരുന്നു. ഈ വർഷത്തെ ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്റ്റ് പ്രസിഡന്‍റായിരുന്നു മുഖ്യാതിഥി.

അമേരിക്ക സന്ദർശിച്ച പ്രധാനമന്ത്രി വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണാനെത്തിയത്. 

ഡിജിറ്റൽ ഇന്ത്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയിൽ നിക്ഷേപവും സഹകരണവും ചർച്ചകളിൽ ഇടം പിടിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകൾ നടത്തി. 

Related News