ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തു ചന്ദ്രയാൻ മൂന്നിന്‍റെ ഭാ​ഗമോ; ഐഎസ്ആര്‍ഒ പറയുന്നത്

  • 20/07/2023




സിഡ്നി: പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് കണ്ടെത്തിയ അജ്ഞാത വസ്തു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ​ഗ്രീൻ ഹെഡ് ബീച്ചിൽ സിലിണ്ടർ ആകൃതിയിലുള്ള വസ്തുവാണ് കടൽത്തീരത്ത് കണ്ടെത്തിയത്. വസ്തു അപകടകരമായതെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വസ്തുവിന്റെ അടുത്തേക്ക് പോകുന്നതും സ്പർശിക്കുന്നതും അടക്കം അധികൃതര്‍ വിലക്കിയിരുന്നു. 

യന്ത്രഭാ​ഗമാണ് അജ്ഞാത വസ്തു എന്നാണ് ഓസ്‌ട്രേലിയ അധികൃതര്‍ വിലയിരുത്തിയത്. കാണാതായ മലേഷ്യൽ വിമാനമായ എംഎച്ച് 370ന്റെ അവശിഷ്ടമോ ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ചന്ദ്രയാൻ റോക്കറ്റിന്റെയോ ഭാ​ഗമാണെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം  സിലിണ്ടർ ഒബ്‌ജക്റ്റിന് 2.5 മീറ്റർ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിൽ നീളവുമുണ്ട്. 

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധർ പറയുന്നു.  ബഹിരാകാശ പേടകത്തിന്റെ  ഭാഗമാകാനുള്ള സാധ്യതയുള്ളതിനാൽ ഓസ്‌ട്രേലിയയുടെ ബഹിരാകാശ ഏജൻസി അയൽ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്.  

അതിനിടയില്‍ ചന്ദ്രയാൻ റോക്കറ്റിന്‍റെ ഭാഗമാണോ ഇത് എന്നതില്‍ ഐഎസ്ആര്‍ഒ പ്രതികരിച്ചു. ഓസ്ട്രേലിയന്‍ തീരത്ത് കണ്ട വസ്തു പരിശോധിക്കാതെ അത് ഇന്ത്യന്‍ ബഹിരാകാശ ദൌത്യത്തിന്‍റെ അവശിഷ്ടമാണോ എന്ന് പറയാന്‍ കഴിയില്ലെന്നാണ് ഐഎസ്ആര്‍ഒ മേധാവിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾസ് പിഎസ്എൽവിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു എന്ന രീതിയിലുള്ള അനുമാനങ്ങളോടാണ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പ്രതികരിച്ചത്. 

Related News