2023 പിന്നിടുമ്പോൾ ചൈനീസ് പ്രസിഡന്റ് തന്റെ രാജ്യത്തിന് പുറത്ത് ചെലവഴിച്ചത് രണ്ട് ദിവസം മാത്രം

  • 04/08/2023




ബീജിങ്: 2023 പകുതി പിന്നിടുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ രാജ്യത്തിന് പുറത്ത് ചെലവഴിച്ചത് രണ്ട് ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ജിൻ പിങ് ചൈനയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഇതിനിടെ, മാർച്ചിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സന്ദർശിക്കാൻ മാത്രമാണ് ഷി വിദേശ യാത്ര നടത്തിയത്. കൊവിഡ് കാലത്തിന് മുമ്പ് അമേരിക്കൻ പ്രസിഡന്റിനേക്കാൾ കൂടുതൽ വിദേശ യാത്രകൾ ചൈനീസ് പ്രസിഡന്റ് ഷി നടത്തിയിരുന്നു. 2013 നും 2019 നും ഇടയിൽ ചൈനീസ് നേതാവ് പ്രതിവർഷം ശരാശരി 14 വിദേശ യാത്രകൾ നടത്തിയതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.  

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്ത് ശരാശരി 12വിദേശ യാത്രകളായിരുന്നു നടത്തിയത്. വിദേശ യാത്ര നടത്തുന്നില്ലെങ്കിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികൾ ചൈന സന്ദർശിക്കുന്നത് തുടരുകയാണ്. ഫ്രാൻസ്, എറിത്രിയ, യുഎസ് എന്നിവയുൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ഈ വർഷം ഇതുവരെ കൂടിക്കാഴ്ച നടത്തി. 

ചൈനീസ് തലസ്ഥാനത്തായിരുന്നു കൂടിക്കാഴ്ചകളെല്ലാം. കൊവിഡിന് മുമ്പ് 48 രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് ഷി കൂടിക്കാഴ്ച നടത്തിയത്. വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ചയിലും കുറവുണ്ടായി. ചെക്ക് റിപ്പബ്ലിക് പ്രതിനിധിയുമായി മാത്രമേ വീഡിയോ കോൺഫറൻസ് വഴി ഈ വർഷം കൂടിക്കാഴ്ച നടത്തിയുള്ളൂ. ആഗോള നേതാക്കളുമായുള്ള കൂടിക്കാഴ്ച കുറയുന്നത് ചൈനക്ക് അന്താരാഷ്ട്ര തലത്തിൽ പൊതുസമ്മതി കുറയാനുള്ള കാരണമാകുമെന്നും പ്യൂ റിസർച്ച് സെന്റർ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു സർവേയിൽ പറയുന്നു. 

Related News