കുവൈത്ത്സിറ്റി: കുവൈത്തിലെ ഫർവാനിയയിലുണ്ടായ സംഘർഷത്തെക്കുറിച്ചുള്ള തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് ഏഷ്യൻ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ രാജ്യത്ത് നിന്ന് പുറത്താക്കാനും കുവൈത്ത് ഉൾപ്പെടെയുള്ള ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിൽ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനുമുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
മുപ്പതും മുപ്പത്തിരണ്ടും വയസുള്ള രണ്ട് ഏഷ്യൻ സ്വദേശികളാണ് ഫർവാനിയ ബ്ലോക്ക് അഞ്ചിലുണ്ടായ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ പിടിയിലായത്. സംഭവസ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഫർവാനിയ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുക്കാൻ കാരണമായ സുരക്ഷാ റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് വ്യക്തമായത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യാജമായിരുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും, പ്രവാസികളായ ഇരുവരെയും വിട്ടയക്കാൻ അധികൃതർ തയ്യാറായില്ല. പകരം ഇവരെ തടങ്കലിൽ വെയ്ക്കുകയും നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റുകയുമായിരുന്നു.
ഇവരെ കുവൈത്തിലേക്ക് തിരികെ വരുന്നതിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് അധികൃതർ. സുരക്ഷാ റിപ്പോർട്ടുകളിലും പൊതുശല്യവുമായി ബന്ധപ്പെട്ട പരാതികളിലും കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന കർശനമായ നിലപാടുകളുടെയും കടുത്ത നിയമനടപടികളുടെയും തെളിവാണ് ഈ സംഭവം. താമസ നിയമങ്ങളും പൊതുക്രമവും ലംഘിക്കുന്ന പ്രവാസികൾക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമാണ് രാജ്യം തുടരുന്നത്.

