കുവൈത്ത്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി.കൂടാതെ, ഫ്രോസൺ മാംസം ഉരുക്കി ഫ്രഷ് മാംസമെന്ന പേരിൽ വിൽക്കാൻ ശ്രമിച്ചതായും പരിശോധനയിൽ കണ്ടെത്തി. ശുചിത്വം, ലൈസൻസ്, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും രേഖപ്പെടുത്തി.
ഇതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ 10 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത 134.116 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു.അതേസമയം, ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 88 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, സ്ഥാപനത്തിനുള്ളിൽ അനധികൃതമായി താമസിക്കൽ, പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇവിടെ 10 നിയമലംഘന റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.ഉപഭോക്താക്കളുടെ ആരോഗ്യവും വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചു.



