കുവൈത്ത് സിറ്റി: ജഹ്‌റ റോഡിൽ അനുവദനീയമായ പരിധിയിലും കൂടുതൽ അമിതവേഗതയിൽ വാഹനം ഓടിച്ച സ്വദേശി പൗരനെ ജഹ്‌റ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 186 കിലോമീറ്റർ വേഗതയിലാണ് ഇയാൾ പാഞ്ഞതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ സ്വദേശിയെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇയാളുടെ വാഹനം മന്ത്രാലയത്തിന്റെ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.അതേസമയം, ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കൗമാരക്കാരെ പിടികൂടാനായി കഴിഞ്ഞ 24 മണിക്കൂറായി ട്രാഫിക് വകുപ്പ് പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പ്രായപൂർത്തിയാകാത്തവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു.
തുടർച്ചയായ പരിശോധനകൾ ഫലം കണ്ടതായാണ് സൂചന. ഏറ്റവും ഒടുവിൽ നടന്ന പരിശോധനയിൽ ലൈസൻസില്ലാതെ വണ്ടിയോടിച്ച ഒരൊറ്റ കൗമാരക്കാരൻ മാത്രമാണ് പിടിയിലായത്. നിയമലംഘനം നടത്തിയ ഈ സ്വദേശി ബാലനെ തുടർനടപടികൾക്കായി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൗരന്മാരും പ്രവാസികളും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

