ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. മരിച്ചവരുടെ കുടുംബങ്ങളുമായി സർക്കാർ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനും ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പരുക്കേറ്റ ഇന്ത്യക്കാരുടെ കാര്യത്തിൽ ആശയവിനിമയം തുടരുകയാണെന്നും എല്ലാ സകയാവും നൽകുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്. തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്ന് ഖത്തർ അധികൃതർ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തരമന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്.
ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്, ആഗോള വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.



