കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ആശുപത്രികളിലും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലും സന്ദർശകർക്കും രോഗികൾക്കൊപ്പം തങ്ങുന്നവർക്കും (ബൈസ്റ്റാൻഡേഴ്സ്) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആശുപത്രികളിൽ ഇനി മുതൽ ‘ക്വയറ്റ് അവേഴ്സ്’ കർശനമായി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് ശനിയാഴ്ച അറിയിച്ചു. രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും കൂടുതൽ പിന്തുണ നൽകുന്നതുമായ ഒരു ചികിത്സാ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
രോഗികളുടെ മാനസികവും ശാരീരികവുമായ വിശ്രമം ചികിത്സാ പ്രക്രിയയുടെ ഏറ്റവും അത്യാവശ്യമായ ഭാഗമാണെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അണ്ടർസെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. ആശുപത്രികളിൽ ശാന്തവും സുരക്ഷിതവും മാനസിക പിന്തുണ നൽകുന്നതുമായ ഒരു അന്തരീക്ഷം ഉറപ്പാക്കുന്നത് ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്നും രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർക്കാർ ആശുപത്രികളിലെ ചികിത്സാ അന്തരീക്ഷം വികസിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രോഗികളുടെ ചികിത്സാപരവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങൾ തമ്മിൽ ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കാനും, കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ആരോഗ്യപരിപാലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്നും ശൈഖ് ഡോ. സൽമാൻ അൽ ഖലീഫ വ്യക്തമാക്കി.

