കുവൈത്ത് സിറ്റി: കുവൈത്തിലെ സഫാത് അൽ-ഗനാമിൽ പകൽസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേനയെത്തി പ്രവാസിയുടെ പണം കവർന്നതായി പരാതി. 390 കുവൈത്ത് ദിനാറുമായാണ് (ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതി കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇരയായ പ്രവാസി അൽ-ദാഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
മധ്യപകൽ സമയത്ത് ഫോർ വീൽ ഡ്രൈവ് വാഹനത്തിലെത്തിയ അജ്ഞാതൻ പ്രവാസിയെ തടഞ്ഞുനിർത്തുകയായിരുന്നു. താൻ ഒരു ഡിറ്റക്റ്റീവാണെന്ന് പരിചയപ്പെടുത്തിയ പ്രതി, പ്രവാസിയോട് തിരിച്ചറിയൽ രേഖകളും താമസരേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച പ്രവാസി തന്റെ ഐഡി കാർഡ് കാണിക്കുന്നതിനായി 390 ദിനാർ സൂക്ഷിച്ചിരുന്ന പേഴ്സ് പുറത്തെടുത്തു. ഈ സമയം രേഖകൾ പരിശോധിക്കാനെന്ന വ്യാജേന പ്രവാസിയെ അല്പം മാറിനിൽക്കാൻ പ്രതി നിർബന്ധിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷത്തിൽ പേഴ്സുമായി പ്രതി തന്റെ വാഹനത്തിലേക്ക് ഓടിക്കയറുകയും അതിവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.
പ്രതിയെ തനിക്ക് മുൻപരിചയമില്ലെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും പ്രവാസി പോലീസിനോട് പറഞ്ഞു. പ്രതിയുടെ ഏകദേശ രൂപം മാത്രമാണ് ഇയാൾക്ക് പോലീസിന് കൈമാറാൻ കഴിഞ്ഞത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്. പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.

