കുവൈത്ത് സിറ്റി: ട്രാൻസ്പെരൻസി ഇന്റർനാഷണൽ പുറത്തിറക്കിയ 2025-ലെ ആഗോള അഴിമതി സൂചികയിൽ കുവൈത്ത് കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം നിലനിർത്തി.
നൂറിൽ 46 പോയിന്റ് കരസ്ഥമാക്കിയാണ് കുവൈത്ത് അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയത്. ഇതോടെ ലോകത്തെ 182 രാജ്യങ്ങളുടെ പട്ടികയിൽ 65-ാം സ്ഥാനത്താണ് കുവൈത്ത് ഇടംപിടിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം 180 രാജ്യങ്ങളുടെ പട്ടികയിലും കുവൈത്ത് 65-ാം സ്ഥാനത്തായിരുന്നു. ഇത്തവണ കൂടുതൽ രാജ്യങ്ങളെ സൂചികയിൽ ഉൾപ്പെടുത്തിയിട്ടും റാങ്കിംഗിൽ പിന്നോട്ട് പോകാതെ സ്ഥാനം നിലനിർത്താൻ സാധിച്ചത് രാജ്യത്തിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്ഥിരതയായാണ് വിലയിരുത്തപ്പെടുന്നത്.
അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസാഹ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.അഴിമതിക്കെതിരെയുള്ള ആഗോള പോരാട്ടത്തിൽ ലോകരാജ്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് കുവൈത്തിന്റെ ഈ നേട്ടം. ഈ വർഷത്തെ ആഗോള ശരാശരി സ്കോർ 42 ആണ്. ഇത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ്. ഭൂരിഭാഗം രാജ്യങ്ങളും ശരാശരിക്കും താഴെ പോയപ്പോഴും, ആഗോള ശരാശരിയേക്കാൾ ഉയർന്ന സ്കോർ നിലനിർത്താൻ കുവൈത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. വരും വർഷങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കി റാങ്കിംഗിൽ മികച്ച മുന്നേറ്റം നടത്താനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.



