കുവൈത്ത്സിറ്റി: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ പിടിയിലായി. നിയമലംഘനം നടത്തിയ ഇവരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന് (നാടുകടത്തൽ കേന്ദ്രം) കൈമാറിയതായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗസബ് അറിയിച്ചു. ഖൈത്താൻ മേഖല കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രധാന പരിശോധന. പോലീസ് സ്റ്റേഷൻ ചീഫ് ലഫ്റ്റനന്റ് കേണൽ ബന്ദർ അൽ മുതൈരിയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടന്നത്.
പിടിയിലായവരിൽ ഭൂരിഭാഗവും തങ്ങളുടെ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയതിന് വാറന്റ് നിലവിലുള്ളവരാണ്. അറസ്റ്റിലായവരിൽ ഒരാൾ പെയിന്ററുടെ വേഷം ധരിച്ച് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വേഷം മാറി ജോലി ചെയ്ത് നിയമം ലംഘിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്.പ്രവാസികൾ താമസിക്കുന്ന മേഖലകളിൽ സുരക്ഷാ സാന്നിധ്യം ശക്തമാക്കാനും ഇത്തരം മിന്നൽ പരിശോധനകൾ തുടരാനും ബ്രിഗേഡിയർ ജനറൽ അൽ ഗസബും അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ യഹ്യ ദഷ്തിയും നിർദ്ദേശം നൽകിയിട്ടുണ്ട്. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും കർശന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.


