കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണത്തിനിടെ കുവൈത്ത് തെറ്റിധാരണ മൂലം മൂന്ന് അമേരിക്കൻ F-15E Strike Eagle യുദ്ധവിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയതായി യു.എസ്. സൈന്യം അറിയിച്ചു. United States Central Command (സെൻട്രൽ കമാൻഡ്) പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെട്ട ശക്തമായ പോരാട്ട സാഹചര്യത്തിലാണ് സംഭവം ഉണ്ടായതെന്ന് വ്യക്തമാക്കി. യുദ്ധത്തിനിടെ ഇറാന്റെ പഴക്കമുള്ള യുദ്ധവിമാനങ്ങൾ നേരിട്ട് രംഗത്തെത്തിയ ആദ്യ അവസരമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
“യു.എസ്. എയർ ഫോഴ്‌സ് യുദ്ധവിമാനങ്ങൾ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തെറ്റിധാരണയിൽ വെടിവെച്ചതാണ്,” പ്രസ്താവനയിൽ പറഞ്ഞു. വിമാനങ്ങളിലുണ്ടായിരുന്ന ആറു എയർക്രൂ അംഗങ്ങളും സുരക്ഷിതമായി ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടതായും, എല്ലാവരെയും കണ്ടെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും അവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്നും അറിയിച്ചു.
സംഭവം കുവൈത്ത് അംഗീകരിച്ചതായും, തുടരുന്ന ഓപ്പറേഷനിൽ കുവൈത്ത് പ്രതിരോധ സേന നൽകിയ സഹകരണത്തിന് നന്ദി അറിയിക്കുന്നതായും യു.എസ്. സെൻട്രൽ കമാൻഡ് വ്യക്തമാക്കി.


