കുവൈറ്റ് സിറ്റി: രാജ്യത്തും മേഖലയിലും നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് ജോലിയിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഉത്തരവിറക്കി. എല്ലാ സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച സർക്കുലർ കൈമാറി.
ഭിന്നശേഷിക്കാർക്കായുള്ള പബ്ലിക് അതോറിറ്റിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് കമ്മീഷന്റെ ഈ തീരുമാനം.ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, അതോറിറ്റിയുടെ തീരുമാനത്തിന്റെ വെളിച്ചത്തിൽ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ എല്ലാ സർക്കാർ വകുപ്പുകളോടും കമ്മീഷൻ നിർദ്ദേശിച്ചു. ഈ ഇളവുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്കോ വ്യക്തത വരുത്തുന്നതിനോ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഭിന്നശേഷി അതോറിറ്റിയുമായി ബന്ധപ്പെടണം. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം അതോറിറ്റിക്കാണെന്ന് സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഭിന്നശേഷിക്കാരായ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഭിന്നശേഷിക്കാർക്ക് നേരത്തെ തന്നെ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക ജോലിയിൽ നിന്ന് ഇളവ് നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് വരുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.


