കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ അമേരിക്കൻ എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ എംബസി കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും പരിസരത്ത് കറുത്ത പുക ഉയരുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെയും 1961-ലെ വിയന്ന കൺവെൻഷന്റെയും നഗ്നമായ ലംഘനമാണ് ഈ ‘ക്രൂരമായ ആക്രമണം’ എന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.നയതന്ത്ര കാര്യാലയങ്ങളുടെയും അവിടെയുള്ള ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ഏതൊരു രാജ്യത്തിനും ബാധ്യതയുണ്ട്. യുദ്ധസാഹചര്യങ്ങളിൽ പോലും നയതന്ത്ര പ്രതിനിധികൾക്ക് പൂർണ്ണ സംരക്ഷണം നൽകണമെന്ന അന്താരാഷ്ട്ര ഉടമ്പടികളെ ഇറാൻ കാറ്റിൽ പറത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.
ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് (ഓപ്പറേഷൻ എപിക് ഫ്യൂറി) തിരിച്ചടിയായാണ് ഇറാൻ ഗൾഫ് മേഖലയിലുടനീളം ആക്രമണം നടത്തുന്നത്. കുവൈത്തിന് പുറമെ സൗദി അറേബ്യയിലെ (റിയാദ്) യുഎസ് എംബസിക്ക് നേരെയും ചൊവ്വാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. നിലവിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തങ്ങളുടെ എംബസികൾ താൽക്കാലികമായി അടച്ചുപൂട്ടാൻ അമേരിക്ക ഉത്തരവിട്ടു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


