കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള ഏതൊരു ലംഘനത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പ്രമിത ത്രിപാഠി അറിയിച്ചു.
ഫെബ്രുവരി 28 മുതൽ കുവൈറ്റിലും മേഖലയിലുടനീളവും നിലനിൽക്കുന്ന അസാധാരണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റിനും അവിടുത്തെ ജനങ്ങൾക്കും ഇന്ത്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അവർ വ്യക്തമാക്കി. എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇന്ത്യൻ സമൂഹത്തിന് സ്ഥാനപതി സന്ദേശം നൽകിയത്. മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ അവസ്ഥ എംബസി ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യൻ സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്.
നിലവിലെ സ്ഥിതിഗതികൾ അസാധാരണമാണ് എങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് അവർ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ സമൂഹം കാണിക്കുന്ന സമാധാനപരമായ നിലപാടിനെയും ആത്മവിശ്വാസത്തെയും അംബാസഡർ അഭിനന്ദിച്ചു.താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് അധികൃതർ നടത്തുന്ന പ്രൊഫഷണൽ ആയ ഇടപെടലുകൾക്കും അർപ്പണബോധത്തിനും അവർ നന്ദി രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾക്കായി എംബസിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും ശ്രദ്ധിക്കണമെന്ന് പ്രവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.


