കുവൈറ്റ് സിറ്റി: രാജ്യത്തെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ വില അമിതമായി വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ മന്ത്രാലയത്തിന്റെ എമർജൻസി ഇൻസ്പെക്ഷൻ ടീം വ്യാഴാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ 51 നിയമലംഘനങ്ങൾ കണ്ടെത്തി.
നിശ്ചിത വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിനും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനുമാണ് ഭൂരിഭാഗം സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയത്.അഹമ്മദിയിൽ നടത്തിയ പരിശോധനയിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുക, വ്യാജ പ്രൊമോഷണൽ ഓഫറുകൾ നൽകുക, ഉപഭോക്താക്കൾക്ക് ഇൻവോയ്സ് നൽകാതിരിക്കുക, സാധനങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപുറമെ, ലൈസൻസിൽ അനുവദിച്ചിട്ടുള്ള നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കും മന്ത്രാലയം നോട്ടീസ് നൽകി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ കൃത്രിമമായ വിലക്കയറ്റം തടയുന്നതിനുമുള്ള പരിശോധനകൾ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

