കുവൈറ്റ് സിറ്റി: മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള എല്ലാ കര അതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.
യാതൊരു അഭ്യർത്ഥനയും ഇല്ലാതെ തന്നെ സ്വമേധയാ ആണ് സൗദി ഭരണകൂടം ഈ തീരുമാനമെടുത്തത്.യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്പോർട്ട് വിഭാഗം തുറന്നിരിക്കുന്നത്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും. കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദേശങ്ങളിലേക്ക് പോകേണ്ടവർക്കും തിരികെ വരുന്നവർക്കും ഈ കരമാർഗ്ഗം വലിയ ആശ്വാസമാകും.
അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകൾക്ക് വേഗത്തിൽ കടന്നുപോകാനുള്ള സൗകര്യവും അതിർത്തികളിൽ ഒരുക്കിയിട്ടുണ്ട്.കുവൈറ്റും സൗദി അറേബ്യയും ഒരേ ജനതയും ഒരു രാജ്യവും പോലെയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി നൽകുന്ന ഈ പിന്തുണക്ക് വലിയ നന്ദിയുണ്ടെന്നും കുവൈറ്റ് വൃത്തങ്ങൾ പ്രതികരിച്ചു. 1990-ലെ ഇറാഖ് അധിനിവേശ കാലത്തെന്നപോലെ, ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി തങ്ങളുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
അതിർത്തികളിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും സജീവമായി രംഗത്തുണ്ട്.കരമാർഗ്ഗം യാത്ര ചെയ്യുന്നവർ സൗദി ട്രാൻസിറ്റ് വിസകളും മറ്റ് യാത്രാ രേഖകളും കയ്യിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുവൈറ്റിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗദി വിമാനത്താവളങ്ങളെ ആശ്രയിക്കാൻ ഈ തീരുമാനം വഴിതുറക്കും.

