ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കണമെന്ന നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. മന്ത്രിമാർ ഔദ്യോഗിക ചുമതലകൾ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സംയോജിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.രാഷ്‌ട്രീയ പാർട്ടികളും സ്ഥാനാർഥികളും പാലിക്കേണ്ട മാതൃകാ പെരുമാറ്റചട്ടത്തെക്കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും പലർക്കും അതിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയില്ല.
പെരുമാറ്റ ചട്ടത്തിൽ എന്താണെന്നും എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്നും വിശദമായി അറിയാം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ കക്ഷികളും സ്ഥാനാൽഥികളും പൊതുജനങ്ങളും പാലിക്കേണ്ട ചില നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളത്തിലും അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒന്‍പതിനാണ് വോട്ടെട്ടുപ്പ് നടക്കുക. ഏപ്രിൽ 23 നാണ് തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ മാത്രം രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് നാലിനാണ്.

