കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരാനിരിക്കുന്ന ഈദ് നമസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും ഇത്തവണ ഈദ് നമസ്കാരം നടക്കുകയെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. രാവിലെ 6:08-നാണ് നമസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തെയും സമയവ്യത്യാസം കണക്കിലെടുത്ത് നമസ്കാര സമയത്തിൽ മാറ്റം വരാമെന്നും അധികൃതർ വ്യക്തമാക്കി.
പള്ളികളോട് ചേർന്നുള്ള പുറത്തെ മൈതാനങ്ങളിലോ ഈദ്ഗാഹുകളിലോ ഇത്തവണ നമസ്കാരം സംഘടിപ്പിക്കില്ലെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ഇതുസംബന്ധിച്ച് മന്ത്രാലയ അണ്ടർസെക്രട്ടറി എൻജിനീയർ സുലൈമാൻ അൽ സുവൈലം വിവിധ ഗവർണറേറ്റുകളിലെ മസ്ജിദ് ഡയറക്ടർമാർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മുൻനിർത്തിയാണ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തിയത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആരോഗ്യത്തിനുമായി ഈദ് നമസ്കാര വേളയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. നാടിനുവേണ്ടി ജീവൻ ബലിനൽകിയ രക്തസാക്ഷികൾക്കായും രാജ്യത്തിന്റെ കാവൽക്കാരായ സൈനികരുടെ കരുത്തിനായും പ്രത്യേക ദുആകൾ നിർവഹിക്കാൻ നിർദ്ദേശമുണ്ട്.

