കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള യാത്രാ നടപടിക്രമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്. ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ് പാസ് വിതരണം എന്നിവയുൾപ്പെടെയുള്ള പ്രീ-ട്രാവൽ നടപടികൾ മാർച്ച് 18 മുതൽ മിഷ്‌രിഫിലെ അന്താരാഷ്ട്ര എക്സിബിഷൻ സെന്ററിലെ ഹാൾ നമ്പർ 8-ൽ വെച്ച് നിർവ്വഹിക്കുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ജസീറ പാർക്ക് ആൻഡ് ഫ്ലൈ കെട്ടിടത്തിൽ നടന്നുവന്നിരുന്ന ഈ സൗകര്യങ്ങൾ പൂർണ്ണമായും പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ജസീറ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം തങ്ങളുടെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ പുതിയ സ്ഥലത്ത് എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിൻ കൈസുമ വിമാനത്താവളം (AQI) വഴിയാണ് ജസീറ എയർവേയ്‌സ് സർവീസുകൾ നടത്തുന്നത്. കുവൈറ്റിലെ മിഷ്‌രിഫിൽ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന യാത്രക്കാരെ പ്രത്യേക ബസ് മാർഗ്ഗം കൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര തുടരുകയുമാണ് ചെയ്യുന്നത്. യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 17 മണിക്കൂർ മുമ്പ് തന്നെ യാത്രക്കാർ മിഷ്‌രിഫിലെ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.
നിലവിൽ അൽ ഐൻ, അലക്സാണ്ട്രിയ, അസ്യൂട്ട്, കെയ്‌റോ, ലക്സർ, അമ്മാൻ, ഇസ്താംബുൾ, കൊളംബോ എന്നിവിടങ്ങളിലേക്ക് ജസീറ സർവീസുകൾ നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മിഷ്‌രിഫിലെ പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ജസീറ എയർവേയ്‌സ് വക്താക്കൾ വ്യക്തമാക്കി.

