കുവൈറ്റ്സിറ്റി: കുവൈറ്റിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ചു. നിരോധിത ഭീകര സംഘടനയായ ‘ഹിസ്ബുള്ള’യുമായി ബന്ധപ്പെട്ട സെല്ലിനെ തകർത്തതിന് പിന്നാലെയുള്ള പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന അമീറിന്റെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സുരക്ഷാ ഏജൻസികളും സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയ്ക്ക് ഒരിക്കലും കുവൈറ്റിന് മേൽ വിജയം നേടാനാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മന്ത്രി, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമത്തെയും ജാഗ്രതയെയും പ്രശംസിച്ചു. രാജ്യത്ത് അശാന്തി പടർത്താൻ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തെയും മുൻകൂട്ടി കണ്ട് തകർക്കാൻ സുരക്ഷാ സേനയ്ക്ക് സാധിക്കുന്നുണ്ട്. ഇത്തരം ‘പ്രീ-എംപ്റ്റീവ്’ അഥവാ മുൻകരുതൽ നടപടികളിലൂടെ ഭീകര പദ്ധതികളെ മുളയിലേ നുള്ളാൻ സുരക്ഷാ വിഭാഗത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ച ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുവൈറ്റിന്റെ സമാധാനപരമായ അന്തരീക്ഷത്തിന് പോറലേൽപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധത്തിന്റെ ശക്തമായ മതിലായി ആഭ്യന്തര മന്ത്രാലയം നിലകൊള്ളുമെന്നും ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവർത്തിച്ചു.
