കുവൈത്ത് സിറ്റി: പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ച് സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാന്നിധ്യവും ജോലി സമയവും സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ പുതിയ നിർദേശം പുറത്തിറക്കി.
2026 ലെ ബാഹ്യ സർക്കുലർ നമ്പർ (4) പ്രകാരം, സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ഒരേസമയം ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിൽ കവിയരുത്. ജീവനക്കാരെ ദിവസേനയോ ആഴ്ചതോറെയോ റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റി നിയമിക്കുന്നത് നിർബന്ധമാണെന്നും, ആവശ്യമായ സൗകര്യമുണ്ടെങ്കിൽ റിമോട്ട് ജോലി അനുവദിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, സാധാരണ സർക്കാർ ജോലി സമയത്തിൽ നിന്ന് ഒരു മണിക്കൂർ കുറച്ച് ദിവസേന 6 മണിക്കൂറാക്കി കുറച്ചതായി ബ്യൂറോ അറിയിച്ചു.ഇതിനൊപ്പം ഫ്ലെക്സിബിൾ ജോലി സമയം, അനുമതി സംവിധാനം, ഹാജർ-പുറത്ത് പോകൽ ഫിംഗർപ്രിന്റ് സംവിധാനം എന്നിവ സാധാരണ രീതിയിൽ തുടരുമെന്നും വ്യക്തമാക്കി.അതേസമയം വൈകുന്നേര ഷിഫ്റ്റ് സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലികൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും, പ്രത്യേക സാഹചര്യങ്ങളിൽ ജോലി സമയം കുറച്ചിരിക്കുന്ന വിഭാഗങ്ങൾക്ക് ജോലി സമയം 4 മണിക്കൂറായി നിശ്ചയിക്കുമെന്നും സർക്കുലറിൽ പറയുന്നു.ഈ പുതിയ സംവിധാനം ഈദുൽ ഫിത്വർ അവധിക്ക് ശേഷം ആരംഭിച്ച് അടുത്ത അറിയിപ്പ് വരുന്നതുവരെ തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി.
