കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമരക്ഷാ സംവിധാനങ്ങൾ ശത്രു മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർച്ചയായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും കുവൈത്തിന്റെ വ്യോമപരിധിയിൽ കണ്ടെത്തി തടഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് രണ്ട് പേർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചെങ്കിലും അവരുടെ ആരോഗ്യനില സ്ഥിരമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണങ്ങൾ തടയുന്നതിനിടെ വസ്തു നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനിടെ നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് ബുധനാഴ്ച പുലർച്ചെ ചുമതലയുള്ള പ്രദേശങ്ങളിൽ 7 ഡ്രോണുകൾ വെടിവെച്ച് തകർത്തതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഇത്.
ആഭ്യന്തര മന്ത്രാലയം അറിയിച്ചു, കഴിഞ്ഞ 24 മണിക്കൂറിൽ 6 മിസൈൽ അവശിഷ്ട റിപ്പോർട്ടുകൾ വിസ്ഫോടക വസ്തു നിർവീര്യമാക്കൽ സംഘം കൈകാര്യം ചെയ്തതോടെ ആക്രമണം ആരംഭിച്ചതിനുശേഷം മൊത്തം റിപ്പോർട്ടുകൾ 403 ആയി. ഈ കാലയളവിൽ രണ്ടുതവണ മുന്നറിയിപ്പ് സൈറൺ മുഴക്കിയതോടെ, ആകെ സൈറൺ പ്രവർത്തിപ്പിച്ചത് 91 തവണയായി.
അതേസമയം കുവൈത്തിന്റെ വായുമണ്ഡലത്തിലും കടൽജലങ്ങളിലും റേഡിയേഷൻ സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. ജനങ്ങൾ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രമേ ആശ്രയിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
