കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ആധാരശിലയായ ദേശീയ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വർഗീയത, പക്ഷപാതം, ഗോത്രീയത എന്നിവയുടെ എല്ലാ രൂപങ്ങളെയും തള്ളിക്കളയണമെന്ന് മന്ത്രാലയം തിങ്കളാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ കെട്ടുറപ്പിനെ തകർക്കുമെന്നും സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സുരക്ഷാ ബന്ധങ്ങളുടേയും മാധ്യമ വിഭാഗത്തിന്റേയും ഡയറക്ടർ ജനറലും ആഭ്യന്തര മന്ത്രാലയ വക്താവുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് നടത്തിയ മാധ്യമ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമം പാലിക്കുക, വിദ്വേഷ പ്രസംഗങ്ങൾ ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കുക എന്നത് ഓരോ പൗരന്റെയും ദേശീയ കടമയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തോടുള്ള ഉത്തരവാദിത്തവും പൗരബോധവും ഉയർത്തിപ്പിടിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി നിരന്തരമായ ഇടപെടലുകൾ നടത്തിവരികയാണ്. മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിനുള്ളിൽ ഐക്യം നിലനിർത്തുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് വക്താവ് വ്യക്തമാക്കി. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
