കുവൈത്ത്: അൽ സൂർ ബീച്ചിൽ 11 വയസ്സുകാരിക്ക് സ്രാവ് ആക്രമിച്ചതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, സമുദ്രശാസ്ത്ര-ജനിതക വികസന ഗവേഷകയായ ഡോ. ദാരിൻ അൽ മുഅജ്ജൽ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തി.
സ്രാവുകൾ സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ജീവികളാണെന്നും, അവ സാധാരണയായി മനുഷ്യരെ ഇരയാക്കാറില്ലെന്നും അവർ പറഞ്ഞു.മെയ് മാസത്തിൽ കടലിൽ ചെറിയ മീനുകളുടെ സാന്നിധ്യം വർധിക്കുന്നതിനാൽ അവയെ പിന്തുടർന്ന് വലിയ മത്സ്യങ്ങളും സ്രാവുകളും തീരപ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവാണെന്ന് അവർ വ്യക്തമാക്കി.
ചെറിയ മീനുകളെ വേട്ടയാടുന്നതിനിടെ നീന്തുന്ന മനുഷ്യരുടെ ചലനവും ശബ്ദവും പരിക്കേറ്റ മത്സ്യങ്ങളുടെ ചലനമായി സ്രാവിന് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതുമൂലം അന്വേഷണാത്മകമായ ഒരു കടിയാകാം ഉണ്ടായതെന്നും ഡോ. ദാരിൻ അഭിപ്രായപ്പെട്ടു.സംഭവം മനപ്പൂർവമായ ആക്രമണമെന്നതിലുപരി തെറ്റിദ്ധാരണ മൂലമുള്ള പ്രതികരണമാകാനാണ് കൂടുതൽ സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു.

