മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള ചൈനയുടെ സ്വപ്നപദ്ധതിക്ക് വേഗമേറുന്നു. ഇതിൻ്റെ ഭാഗമായുള്ള ഷെൻസൗ 23 ബഹിരാകാശ പേടകം ചൈന വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിൻ്റെ സ്വന്തം ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് മൂന്ന് യാത്രികരുമായാണ് പേടകം കുതിച്ചുയർന്നത്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്നായിരുന്നു പുതിയ വിക്ഷേപണം. ലോങ് മാർച്ച് റോക്കറ്റാണ് പേടകത്തെ സുരക്ഷിതമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ഷു യാങ്ഷു, ഷാങ് ഷിയുവാൻ, ലായ് കാ-യിങ് എന്നിവരാണ് ദൗത്യത്തിൽ പങ്കുചേർന്നത്. 2030ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ ചൈന ഔദ്യോഗികമായി ലക്ഷ്യമിടുന്നുണ്ട്.
ഈ ചരിത്ര പ്രഖ്യാപനത്തിന് പിന്നാലെയുള്ള വിക്ഷേപണം ഏറെ ശ്രദ്ധേയമാണ്. പരിചയസമ്പന്നനും സംഘത്തലവനുമായ ഷു യാങ്ഷുവിൻ്റെ നേതൃത്വത്തിലാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. ബഹിരാകാശ പര്യവേക്ഷണത്തിൽ ചൈനയുടെ അതിസുപ്രധാന ചുവടുവെപ്പായി ദൗത്യം വിലയിരുത്തപ്പെടുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഉൾപ്പെടെ അതീവ ശ്രദ്ധയോടെയാണ് ചൈനയുടെ വിക്ഷേപണങ്ങളെ നിരീക്ഷിക്കുന്നത്. നിലവിൽ അമേരിക്കയ്ക്കും റഷ്യക്കും ഒപ്പം ബഹിരാകാശ ഗവേഷണത്തിൽ മുൻപന്തിയിലാണ് ചൈന.
ടിയാൻഗോങ് ബഹിരാകാശ നിലയത്തിൻ്റെ വരവ് രാജ്യത്തിൻ്റെ കുതിപ്പിന് കൂടുതൽ കരുത്തേകി. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പങ്കാളിത്തമുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിന് ബദലായാണ് ചൈന സ്വന്തം നിലയം സ്ഥാപിച്ചത്. മൂന്ന് പ്രധാന മൊഡ്യൂളുകൾ ചേർന്നതാണ് ഭ്രമണപഥത്തിലുള്ള ടിയാൻഗോങ്. പരീക്ഷണങ്ങൾക്കായി കൂടുതൽ മൊഡ്യൂളുകൾ ഭാവിയിൽ എത്തിക്കും.

