കുവൈത്ത് സിറ്റി: ആയുധക്കടത്തും അനധികൃത ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി റദ്ദാക്കി. ജസ്റ്റിസ് നാസർ സലേം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജിമാരായ മുതൈബ് അൽ അറദി, സൗദ് അൽ സനേഹ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിലെ മൂന്ന് പ്രതികൾക്ക് നാല് വർഷം വീതം കഠിനതടവും ഒപ്പം ആയിരം കുവൈത്തി ദിനാർ വീതം പിഴയും അപ്പീൽ കോടതി വിധിച്ചു.ലൈസൻസില്ലാതെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കുക, അവ അതിർത്തി കടത്തി അനധികൃതമായി വിപണനം നടത്തുക, ആയുധക്കച്ചവടത്തിലൂടെ ലഭിച്ച പണം വെളുപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. 2021-നും 2025-നും ഇടയിലാണ് ഈ ആയുധക്കടത്ത് സംഘം സജീവമായി പ്രവർത്തിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ ഫസ്റ്റ് സർജന്റായി ജോലി ചെയ്യുന്ന പ്രധാന പ്രതി വലിയ രീതിയിലുള്ള ആയുധശേഖരമാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.മറ്റ് പ്രതികളിൽ ഒരാളായ സർക്കാർ ജീവനക്കാരൻ വിവിധ തരം വെടിക്കോപ്പുകളുടെ വിപണനത്തിലാണ് പങ്കാളിയായത്.
കേസിൽ ഉൾപ്പെട്ട മറ്റൊരു നിയമവിരുദ്ധ താമസക്കാരൻ ലൈസൻസില്ലാതെ മെഷീൻ ഗണ്ണും മറ്റ് മാരകായുധങ്ങളും കൈവശം വെച്ച് കച്ചവടം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ആയുധക്കടത്ത് ആസൂത്രണം ചെയ്യുന്നതിൽ ഫസ്റ്റ് സർജന്റ് മുഖ്യ പങ്കുവഹിച്ചപ്പോൾ, ഈ ആയുധങ്ങൾ വിപണിയിൽ മറിച്ചുവിൽക്കാൻ സർക്കാർ ജീവനക്കാരൻ സഹായിച്ചതായി സംസ്ഥാന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു.

