കുവൈത്ത്സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ശത്രുതാപരമായ നീക്കങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ഐ.സി.എ.ഒ) മൂന്നാമതും ഔദ്യോഗിക പ്രതിഷേധക്കത്ത് സമർപ്പിച്ചു. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെയുണ്ടായ പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈറ്റിന്റെ ഈ അടിയന്തിര നടപടി.കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ റഡാർ സംവിധാനങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
റഡാർ തകരാറിലായതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ സർവീസുകളുടെ സുരക്ഷയും തുടർച്ചയും താത്കാലികമായി പ്രതിസന്ധിയിലാവുകയും, ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് മുൻകരുതൽ നടപടിയെന്നോണം വിമാനത്താവളത്തിലെ എയർ നാവിഗേഷൻ സർവീസുകൾ ഭാഗികമായി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പിന്നീട് സർവീസുകൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു.
സിവിൽ ഏവിയേഷൻ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ 1944-ലെ ചിക്കാഗോ കൺവെൻഷന്റെയും അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രികർ, വിമാന ജീവനക്കാർ, വ്യോമയാന മേഖലയിലെ മറ്റ് തൊഴിലാളികൾ എന്നിവരുടെ ജീവനെ നേരിട്ട് അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാനാകില്ലെന്നും കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

