കുവൈത്ത്സിറ്റി: പാഴ്സലുകളോ കൊറിയർ സാധനങ്ങളോ ഡെലിവറി ചെയ്യാനുണ്ടെന്ന് വ്യാജേന വരുന്ന സംശയാസ്പദമായ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും ബാങ്ക് ആവശ്യപ്പെട്ടു.വിലാസം സ്ഥിരീകരിക്കാനോ അല്ലെങ്കിൽ പാഴ്സൽ ഡെലിവറി ചെയ്യാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ടോ മൊബൈലിൽ എത്തുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശം നൽകി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ നടത്തുന്ന ഫിഷിംഗ് തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം സന്ദേശങ്ങൾ.
ഇത്തരം ആശയവിനിമയങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രം ബന്ധപ്പെട്ട് ബോധ്യപ്പെടണമെന്നും, സന്ദേശങ്ങളിലൂടെയോ അനാവശ്യ ലിങ്കുകളിലൂടെയോ ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി. സൈബർ സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രാജ്യത്തെ താമസക്കാരെ സംരക്ഷിക്കുന്നതിനുമായി ബാങ്ക് നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

