കുവൈത്ത്സിറ്റി: രാജ്യത്തിൻറെ സ്വത്തുക്കളുടെ ദുരുപയോഗം തടയുന്നതിനും അവയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമായി ചാലറ്റുകളും വിശ്രമഗൃഹ (Rest House) പ്ലോട്ടുകളും കൈവശമുള്ളവർ ലൈസൻസ് വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ധനമന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.അനുവദിച്ച ആവശ്യങ്ങൾക്കായി മാത്രമേ ചാലറ്റുകളും പ്ലോട്ടുകളും ഉപയോഗിക്കാവൂ എന്നും ലൈസൻസ് നിബന്ധനകൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ചാലറ്റുകളോ റെസ്റ്റഹൗസുകളും മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുന്നത് ഏതൊരു സാഹചര്യത്തിലും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. അനുവദിച്ച സ്ഥലത്തിന്റെ അതിർത്തി ലംഘിക്കുകയോ അനുമതിയില്ലാതെ സ്ഥലം വികസിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചു.ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും ഫീസുകളും സമയബന്ധിതമായി അടയ്ക്കണമെന്നും ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുകയോ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ അറിയിപ്പില്ലാതെ ലൈസൻസ് റദ്ദാക്കുകയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.സംസ്ഥാന സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും അനുവദിച്ച ഭൂമികൾ അവയുടെ യഥാർത്ഥ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് ധനമന്ത്രാലയം അറിയിച്ചു.

