സൗദിയില്‍ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനം ആദ്യമായി വനിത അലങ്കരിക്കുന്നു

  • 05/07/2022

മനാമ:  സൗദിയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്ദുല്ല അല്‍അമീലിനെയും മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സൗദിയില്‍ പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു കൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവിറങ്ങിയത്. 

നിരവധി ഉദ്യോഗസ്ഥരെയും ഉപദേശകരെയും മാറ്റിയും പുതുമുഖങ്ങളെ നിയമിച്ചുമാണ് ഉത്തരവ്. അബ്ദുറഹ്‌മാന്‍ ബിന്‍ അയാഫ് അല്‍മുഖ്രിന്‍ റോയല്‍ കോര്‍ട്ട് ഉപദേശകനായി മന്ത്രി പദവിയോടെ നിയമിച്ചു. മന്ത്രിസഭ സെക്രട്ടറി പദവില്‍നിന്നാണ് ഉപദേശകനായി മുഖ്രിനെ നിയമിച്ചത്.ഡോ. ബന്ദര്‍ ബിന്‍ ഉബൈദ് ബിന്‍ ഹമുദ് റശീദിനെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. നിലവിലെ ചുമതലകളോടൊപ്പമാണ് പുതിയ നിയമനം. അയ്മന്‍ ബിന്‍ മുഹമ്മദ് സഹൂദ് സയാറിയെ സൗദി സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. അമീറ ഹയ്ഫാഫ് ബിന്‍ത് മുഹമ്മദ് അല്‍ അബ്ദുറഹ്‌മാന്‍ അല്‍സഊദിനെ ടൂറിസം വകുപ്പ് ഉപമന്ത്രിയായി നിയമിച്ചു. റുമൈഹ് റമീഹിനെ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക് വകുപ്പിലെ ഉപ മന്ത്രിയായും നിയമിച്ചു. മന്‍സുര്‍ ബിന്‍ അബ്ദുല്ല ബിന്‍ സല്‍മാനെ കിരീടാവകാശിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അബ്ദുല്‍ അസീസ് ബിന്‍ ഇസ്മാഈല്‍ തറാബുജൂനിയെ റോയല്‍ കോര്‍ട്ട് ഉപദേശകനായും നിയമിച്ചു. ഈഹാബ് ഗാസി ഹഷാനിയെ മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. അഹമ്മദ് സുഫിയാന്‍ ഹസനെ ഗതാഗത വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റായും നിയമിച്ചു. ഖാലിദ് വലീദ് ളാഹിറിനെ സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായും നിയമിച്ചു. അബ്ദുല്‍ അസീസ് ഹമദ് റമീഹിനെ ഹെല്‍ത്ത് ഫോര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റിലെ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.


Related News