കുവൈറ്റ് സിറ്റി: രാജ്യത്ത് അമിതവേഗത തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രത്യേക സുരക്ഷാ കാമ്പെയ്‌നുകളിൽ അതീവ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ ഏഴ് സ്വദേശി പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ തുടർനടപടികൾക്കായി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും വാഹനങ്ങൾ പിടിച്ചെടുത്ത് ട്രാഫിക് ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.
അപകടകരമായ രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഒരു സ്വദേശിയെയും, റോഡിൽ കാർ റേസിംഗിൽ ഏർപ്പെട്ടിരുന്ന നാല് പേരെയും ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ മണിക്കൂറിൽ 171 കിലോമീറ്റർ വേഗതയിൽ അമിതവേഗതയിൽ പാഞ്ഞ രണ്ട് സ്വദേശി പൗരന്മാരെ ട്രാഫിക് പോലീസ് മോട്ടോർ സൈക്കിൾ വിംഗിന്റെ സഹായത്തോടെ പിന്തുടർന്ന് പിടികൂടി. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി അതീവ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെയുള്ള കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഇവരുടെ കാറുകൾ കസ്റ്റഡിയിൽ എടുത്തതായും അധികൃതർ അറിയിച്ചു.
ഹൈവേകളിൽ പരിശോധന നടത്തുന്ന ഹൈവേ പട്രോൾ വിഭാഗം നടത്തിയ റെയ്ഡിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച ഒരു അറബ് പ്രവാസിയെയും ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഹൈവേയിൽ അനുവദനീയമായ വേഗത പരിധി ലംഘിച്ച് പാഞ്ഞ ഇയാളെ ട്രാഫിക് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമനടപടികൾക്കായി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

